ഓട്ടവ : കനേഡിയൻ യാത്രക്കാർക്ക് അമേരിക്കയിലേക്ക് പോകുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള കാനഡയുടെ യാത്രാ മുന്നറിയിപ്പുകൾ അടിസ്ഥാനരഹിതമാണെന്ന് യുഎസ് അംബാസഡർ പീറ്റ് ഹോക്ക്‌സ്ട്ര. അമേരിക്കൻ അതിർത്തിയിൽ ഫോണുകൾ പരിശോധിക്കുന്ന പതിവില്ലെന്നും, അമേരിക്കൻ യാത്രക്കാർക്ക് കാനഡയിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിക്കുന്നില്ലെന്ന് പരാതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“അമേരിക്കയിലേക്ക് വരുന്നത് കാനഡക്കാരുടെ തീരുമാനമാണ്. ഞങ്ങൾ ഉപകരണങ്ങൾ പരിശോധിക്കുന്നില്ല. അത്തരമൊരു ഭയം അടിസ്ഥാനരഹിതമാണ്. അമേരിക്ക എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഇടമാണ്.” – ഹോക്ക്‌സ്ട്ര പറഞ്ഞു. അതേസമയം, അമേരിക്കൻ യാത്രക്കാർക്ക് കാനഡയിലേക്ക് വരുമ്പോൾ സമാനമായ ആശങ്കകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിലേക്ക് വരുന്ന യുഎസ് പൗരന്മാർ, കനേഡിയൻ കസ്റ്റംസിൽ നിന്ന് തങ്ങൾക്ക് നല്ല രീതിയിലുള്ള സ്വീകരണമല്ല ലഭിച്ചതെന്ന് പറഞ്ഞിരുന്നതായും ഹോക്ക്‌സ്ട്ര വിശദമാക്കി. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏപ്രിലിൽ കാനഡ തങ്ങളുടെ യാത്രാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അമേരിക്കയിലേക്ക് പോകുന്ന കനേഡിയൻ യാത്രക്കാരെ അതിർത്തിയിൽ വെച്ച് തടങ്കലിൽ വച്ചേക്കാമെന്നും, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ കർശന പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡയിൽ നിന്ന് യാത്ര ചെയ്ത ചിലരെ അതിർത്തിയിൽ കർശന പരിശോധനകൾക്ക് വിധേയമാക്കിയതായും, ഫോണുകൾ പരിശോധിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, തങ്ങളുടെ ഉദ്യോഗസ്ഥർ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നും എല്ലാവരെയും തുല്യരായി കാണാൻ ബാധ്യസ്ഥരാണെന്നും കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പ്രസ്താവനയിൽ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗത്തെക്കുറിച്ചുള്ള പരാതികൾ ശ്രദ്ധയിൽ പെട്ടാൽ അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കി.