എഡ്മിന്‍റൻ : എഡ്മിന്‍റനിൽ വായു ഗുണനിലവാരം മോശമായതോടെ ജനങ്ങൾക്ക് പിന്തുണയുമായി ആൽബർട്ട സർക്കാർ. പുകയിൽ നിന്ന് ആശ്വാസം ആവശ്യമുള്ളവർക്ക് നഗരത്തിലെ വിനോദ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ എന്നിവ തുറന്നിരിക്കും. ട്രാൻസിറ്റ് സെന്ററുകളിൽ നിന്നും എൽആർടി സ്റ്റേഷനുകളിൽ നിന്നും വ്യത്യസ്തമായി ശുദ്ധവായു ഈ ഇൻഡോർ ഇടങ്ങൾ പ്രദാനം ചെയ്യുന്നമെന്ന് അധികൃതർ അറിയിച്ചു . അതേസമയം നഗരത്തിലെ ലൈബ്രറികളിലും വിനോദ കേന്ദ്രങ്ങളിലും സൗജന്യ N95 മാസ്കുകളും കുപ്പിവെള്ളവും ലഭ്യമാണ്. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും, ജനാലകൾ അടച്ചിടാനും നിർദ്ദേശമുണ്ട്.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു.കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്ഥത, തലവേദന, നേരിയ ചുമ എന്നിവ പോലുള്ള സാധാരണ ലക്ഷണങ്ങൾ അനുഭവപ്പെടാം. ശ്വാസം മുട്ടൽ, നെഞ്ചുവേദന, അല്ലെങ്കിൽ കഠിനമായ ചുമ എന്നിവ കൂടുതൽ ഗുരുതരവും എന്നാൽ സാധാരണയല്ലാത്തതുമായ ലക്ഷണങ്ങളാണ്. സാഹചര്യം മോശമാണെന്ന് തോന്നുകയാണെങ്കിൽ, ഉടനടി വൈദ്യസഹായം തേടണമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.