ഗുജറാത്ത് : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 133 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
12 ക്രൂ മെമ്പേഴ്‌സും 230 യാത്രക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് സൂചന. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തിലെ യാത്രക്കാര്‍. 10 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

വിമാന ദുരന്തത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവച്ചതായും അറിയിപ്പുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെയടക്കം ഭാഗമായാണ് നടപടി.
ടേക്കോഫിന് തൊട്ടുപിന്നാലെയാണ് ജനവാസമേഖലയിലേക്ക് വിമാനം തകർന്നു വീണത്. സംഭവസ്ഥലത്ത് വന്‍ തോതില്‍ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി അധികൃതര്‍ അറിയിച്ചു.