വാഷിങ്ടൺ : സമ്പന്നരായ വിദേശ പൗരന്മാരെ ലക്ഷ്യം വച്ചുള്ള പ്രീമിയം യുഎസ് റെസിഡൻസി വീസയായ ‘5 മില്യൺ ഡോളർ ട്രംപ് കാർഡിനായി’ പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 50 ലക്ഷം ഡോളറിന് (43 കോടി ഇന്ത്യൻ രൂപ) അമേരിക്കൻ പൗരത്വം നൽകുന്നതാണ് പദ്ധതി. ഗോൾഡ് കാർഡിന്റെ രജിസ്ട്രേഷൻ, ഔദ്യോഗിക പോർട്ടലായ TrumpCard.gov വഴി ആരംഭിച്ചു കഴിഞ്ഞു. രജിസ്റ്റർ ചെയ്യുന്ന സമ്പന്ന കുടിയേറ്റക്കാർക്ക് കാർഡിനായുള്ള വെയിറ്റിങ് ലിസ്റ്റിൽ ഇടം ലഭിക്കും.

അഞ്ച് മില്യൺ ഡോളർ നൽകിയാൽ ട്രംപ് കാർഡ് ലഭിക്കുമെന്ന് ബുധനാഴ്ച ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ലോകത്തിനു മുന്നിൽ അറിയിച്ചിരുന്നു. അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കാനായി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ആയിരങ്ങളാണ് വിളിക്കുന്നതെന്നും ട്രംപ് അവകാശപ്പെടുന്നു. ‘ഗോൾഡ് കാർഡ്’ എന്നും അറിയപ്പെടുന്ന ‘ട്രംപ് കാർഡ്’ പരമ്പരാഗത ഗ്രീൻ കാർഡിന് ബദലായാണ് ട്രംപ് അവതരിപ്പിച്ചത്. 50 ലക്ഷം ഡോളർ നൽകുന്നതോടെ സ്ഥിരമായ യുഎസ് റെസിഡൻസിയാണ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. പൗരത്വം അല്ലെങ്കിലും പൗരത്വത്തിലേക്കുള്ള ഒരു വഴിയാണിതെന്നും ട്രംപ് പറയുന്നു.

അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് നിരവധി ജനങ്ങളെ നാടുകടത്തുന്നതിനിടെയാണ് സമ്പന്ന കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം നൽകാനുള്ള പദ്ധതിയുമായി ട്രംപ് എത്തിയത്. ഈ ട്രംപ് കാർഡുകൾ വഴി ഗ്രീൻ കാർഡ് റസിഡൻസി സ്റ്റാറ്റസ് ലഭിക്കുമെന്നും അങ്ങനെ വിദേശികൾക്ക് അമേരിക്കൻ പൗരൻമാരാകാമെന്നുമാണ് ട്രംപിന്റെ വാദം. ഏകദേശം 10 ലക്ഷം കാർഡുകൾ ഇപ്രകാരം വിറ്റുപോകുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ. ദേശീയ കടം തീർക്കാനും ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നു.
വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്കായുള്ള ഇബി- 5 (ഇമിഗ്രന്റ് ഇൻവെസ്റ്റേഴ്സ് വീസ പ്രോഗ്രാം- EB-5) പ്രോഗ്രാമിന് പകരമെന്ന നിലയിലാണ് പുതിയ ഗോൾഡ് കാർഡ് നടപ്പാക്കുന്നത്. വ്യവസായ സംരംഭങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്ക് അമേരിക്കയിൽ സ്ഥിര താമസം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇബി -5.

യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രന്റ് സർവീസിന്റെ കീഴിലുള്ള ഇബി-5 പ്രോഗ്രാം 1990 മുതലാണ് ആരംഭിച്ചത്. എന്നാൽ ഇതിനെ അസംബന്ധം എന്നാണ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും വിശേഷിപ്പിച്ചത്. അധികം പണച്ചിലവില്ലാതെ ഗ്രീൻ കാർഡ് ലഭിക്കുന്ന മാർഗമാണ് ഇബി – 5 എന്നും അതിനെ അവസാനിപ്പിക്കുകയാണെന്നും കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞിരുന്നു.