ടെഹ്‌റാൻ : ആണവ നിർവ്യാപന കരാർ (NPT) ഉപേക്ഷിക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ തയ്യാറാകുന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീൽ ബഖായി. എന്നാൽ, വൻതോതിലുള്ള നശീകരണ ആയുധങ്ങൾ വികസിപ്പിക്കുന്നതിനെ രാജ്യം ഇപ്പോഴും എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയ്ക്ക് പുറമെ മറ്റ് രാജ്യങ്ങൾക്ക് ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതാണ് ആണവ നിർവ്യാപന കരാർ. 1968ൽ ഒപ്പുവെച്ച് 1970ൽ പ്രാബല്യത്തിൽ വന്ന 190 അംഗങ്ങളുള്ള കരാറിൽ നിന്നാണ് ഇറാൻ പിന്മാറാൻ തയ്യാറെടുക്കുന്നത്.

ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വ്യാപനം തടയുക, ആണവ നിരായുധീകരണത്തിന്റെയും സമ്പൂർണ്ണ ആഗോള നിരായുധീകരണത്തിന്റെയും ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക, ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര കരാറാണ് ആണവായുധ നിർവ്യാപന കരാർ (Treaty on the Non-Proliferation of Nuclear Weapons).

ആണവായുധം നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ ശേഷി പരിമിതപ്പെടുത്താനുള്ള കരാറിൽ നിന്ന് യുഎസ് 2018 ൽ പിന്മാറിയത് മുതൽ ഇറാന്റെ ആണവ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. തങ്ങളുടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള പരിപാടി സമാധാനപരമാണെന്ന് ഇറാൻ ആവർത്തിച്ച് വാദിക്കുന്നു. എന്നാൽ നിരവധി ആണവ ബോംബുകൾ നിർമിക്കാൻ ആവശ്യമായ സമ്പുഷ്ട യുറേനിയം രാജ്യത്തുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ തലവൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.