വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയുടെ നോർത്തേൺ മേഖലയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 18 സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ കേസുകൾ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ബ്രിട്ടിഷ് കൊളംബിയ നോർത്തേൺ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഇതോടെ പ്രവിശ്യയിലെ മൊത്തം കേസുകളുടെ എണ്ണം 30 ആയി.

ഫോർട്ട് സെന്റ് ജോണിന് 89 കിലോമീറ്റർ നോർത്ത് വെസ്റ്റ് സ്ഥിതി ചെയ്യുന്ന വോണോവോൺ കമ്മ്യൂണിറ്റിയിലാണ് നോർത്തേൺ ഹെൽത്ത് അതോറിറ്റി അഞ്ചാംപനി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ലബോറട്ടറി പരിശോധനയിലൂടെ നോർത്തേൺ ഹെൽത്ത് മേഖലയിൽ ഏഴ് മീസിൽസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ലക്ഷണങ്ങളെയും സമ്പർക്കത്തെയും അടിസ്ഥാനമാക്കി 11 കേസുകൾ സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.

ആദ്യ കേസ് യാത്ര വഴിയുണ്ടായതാണെന്നാണ് കരുതുന്നത്. മെയ് അവസാനം മുതൽ വോണോവോണിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് രോഗം പിടിപെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ജൂൺ 2-ന് അതിരാവിലെ ഫോർട്ട് സെന്റ് ജോൺ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിലും രോഗവ്യാപന സാധ്യതയുണ്ടായിരുന്നു.
ഈ വർഷം വൻകൂവർ കോസ്റ്റൽ ഹെൽത്ത് എട്ട് കേസുകളും, ഫ്രേസർ ഹെൽത്ത് നാല് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.