മൺട്രിയോൾ : വേനൽക്കാലം ആരംഭിച്ചതോടെ കെബെക്കിലെ ആരോഗ്യ മേഖലയിൽ സേവന തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തതായി സാന്റേ കെബെക്ക്. ആരോഗ്യപ്രവർത്തകർ അവധിയെടുക്കുന്നതു കാരണം വേനൽക്കാലത്ത് ആരോഗ്യമേഖലയിൽ സേവന തടസ്സങ്ങൾ സാധാരണമാണെന്ന് അധികൃതർ വിശദമാക്കി. റിപ്പോർട്ട് ചെയ്ത 96 സേവന തടസ്സങ്ങളിൽ 13 എണ്ണം ഇതുവരെ പരിഹരിച്ചിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം താരതമ്യേന സ്ഥിരമായിരിക്കുമെന്നും സാന്റേ കെബെക്ക് വക്താവ് റോബിൻ മേരി കോൾമാൻ ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, പ്രതീക്ഷിച്ച സേവന തടസ്സങ്ങളിൽ 80% ഒഴിവാക്കാൻ സാധിച്ചുവെന്ന് ഏജൻസി റിപ്പോർട്ടു ചെയ്തു. നോർത്ത് ഷോർ, ഔട്ടൗവായിസ്, അബിറ്റിബി-തെമിസ്കമിൻഗ് തുടങ്ങിയ വിദൂര പ്രദേശങ്ങൾക്കായി മൊബൈൽ ടീം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വതന്ത്ര തൊഴിലാളികളെ പിൻവലിക്കുന്നത് നികത്താൻ സർക്കാർ രൂപീകരിച്ച ഈ ടീമിൽ 246 ജീവനക്കാരുണ്ട്.

കെബെക്കിലെ ചില പ്രദേശങ്ങളിൽ സ്വതന്ത്ര തൊഴിലാളികളുടെ ഉപയോഗം അവസാനിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ഈ വർഷം ഒരു അധിക വെല്ലുവിളി ആയിരിക്കുമെന്ന് സാന്റേ കെബെക്ക് സൂചിപ്പിക്കുന്നു. മൗറിസ്, സെന്റർ-ഡു-കെബെക്ക്, ലോറന്റൈഡ്സ്, ബാസ്-സെന്റ്-ലോറന്റ്, കോട്ട്-നോർഡ് എന്നീ പ്രദേശങ്ങൾ നിരീക്ഷണത്തിലാണെന്നും അവർ അറിയിച്ചു.