റെജൈന : കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ കാമറ നിരീക്ഷണം കൂടുതൽ ഉപയോഗപ്പെടുത്തുമെന്ന് സാസ്കറ്റൂൺ പൊലീസ് സർവീസ് (SPS). പൊതുജനങ്ങളും, വ്യാപാര സ്ഥാപനങ്ങളും ഇതിനോട് പൂർണമായും സഹകരിക്കണമെന്നും ഡിറ്റക്ടീവ് സർജന്റ് മാറ്റ് ഇൻഗ്രൗൾ അഭ്യർത്ഥിച്ചു. ഒരു വർഷം മുൻപ് ഫെയർഹേവൻ സ്കൂളിന് പിന്നിൽ കൊല്ലപ്പെട്ട ഹാർവി സോയർബിന്റെ കേസിൽ നിർണ്ണായകമായത് വീഡിയോ ദൃശ്യങ്ങളാണെന്ന് ഇൻഗ്രൗൾ പറഞ്ഞു. 66 വയസ്സുകാരനായ സോയർബ് മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം അടുത്തുള്ള ഗ്രൂപ്പ് ഹോമിൽ താമസിച്ചിരുന്നയാളാണ്. 2024 ജൂണിൽ രാവിലെ നടക്കാൻ പോകുമ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്.

‘ഫെയർഹേവൻ സ്കൂളിന്റെ പാർക്കിങ് സ്ഥലത്ത് സുരക്ഷാ കാമറ ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം പൂർണ്ണമായി റെക്കോർഡ് ചെയ്യപ്പെടുമായിരുന്നു. ഇത് 21-ാം നൂറ്റാണ്ടാണ്. വിഡിയോ സൂക്ഷിക്കാനും കാമറകൾ സ്ഥാപിക്കാനും ചെലവ് കുറവാണ്. നമ്മുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളിലോ കെട്ടിടങ്ങളിലോ സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുക്കണം.’- ഇൻഗ്രൗൾ കൂട്ടിച്ചേർത്തു.

സാസ്കറ്റൂൺ പബ്ലിക് സ്കൂളുകളിൽ എല്ലാ സ്ഥലങ്ങളിലും കാമറകളില്ലെന്നും, ഫെയർഹേവൻ സ്കൂളിന് പുറത്ത് ക്യാമറയില്ലെന്നും സാസ്കറ്റൂൺ പബ്ലിക് സ്കൂൾസ് വക്താവ് കോളീൻ കാമറൂൺ അറിയിച്ചു. സുരക്ഷ മെച്ചപ്പെടുത്താൻ കാമറകൾ സ്ഥാപിക്കാൻ 15 ലക്ഷം ഡോളർ ചെലവ് വരുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഗ്രേറ്റർ സാസ്കറ്റൂൺ കാത്തലിക് സ്കൂളുകളിലെ ഭൂരിഭാഗം സ്കൂളുകളിലും കാമറകളുണ്ട്. എന്നാൽ, എല്ലാവരുടെയും സുരക്ഷയ്ക്കായി കൂടുതൽ കാമറകൾ വേണമെന്നാണ് സാസ്കറ്റൂൺ പൊലീസിന്റെ ആവശ്യം.