വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുതിന്റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ആദ്യം റഷ്യയും യുക്രെയ്ൻ തമ്മിലുള്ള പ്രശ്നം തീര്‍ത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതിയെന്ന് ട്രംപ് പ്രതികരിച്ചു.
പുടിനുമായി സംസാരിച്ച കാര്യം ട്രംപ് മാധ്യമങ്ങളുമായി പങ്കുവെച്ചു. ‘ഞാന്‍ കഴിഞ്ഞദിവസം പുടിനുമായി സംസാരിച്ചു. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അദ്ദേഹം എന്നെ അറിയിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരുപകാരം ചെയ്യണം, നിങ്ങളുടെ പ്രശ്‌നത്തില്‍ ആദ്യം മധ്യസ്ഥത വഹിക്കൂ. ഇതിനെ കുറിച്ച് പിന്നീട് ആശങ്കപ്പെടാം’, റഷ്യ-യുക്രെയ്ൻ യുദ്ധം പരോക്ഷമായി പരാമർശിച്ച് ട്രംപ് പറഞ്ഞു.

ബുധനാഴ്ച്ച അന്താരാഷട്ര വാര്‍ത്താ ഏജന്‍സികളുമായി സംസാരിക്കുമ്പോഴാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള റഷ്യയുടെ സന്നദ്ധത പുടിന്‍ അറിയിച്ചത്. ടെഹറാനില്‍ സമാധാനപരമായ ആണവപദ്ധതി പിന്തുടരുന്നതിനായി ഇടപെടാനുള്ള താൽപര്യം റഷ്യ അറിയിച്ചു. തങ്ങളുടെ നിര്‍ദേശം ഇസ്രയേല്‍, ഇറാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇക്കാര്യം പങ്കുവെച്ചതായും റഷ്യ പറഞ്ഞു.