കാൽഗറി : കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാൻ ചില ഊർജ്ജ നയങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൽബർട്ട, സസ്കാച്വാൻ പ്രീമിയർമാർ. വെസ്റ്റേൺ തീരത്തെ ഓയിൽ ടാങ്കർ നിരോധനവും നെറ്റ്-സീറോ വൈദ്യുതി നിയമങ്ങളും അടക്കമുള്ളവയെ ചൂണ്ടിക്കാട്ടിയാണ് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോയും രംഗത്തെത്തിയത്. ഏപ്രിലിലെ ഫെഡറൽ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്ന പ്രീമിയർമാർ, ലോയ്ഡ്മിൻസ്റ്ററിൽ നടന്ന യോഗത്തിന് ശേഷം കാർണി സർക്കാരിൻ്റെ പ്രധാന പ്രോജക്ട് ബില്ലിൽ അതൃപ്തിയും രേഖപ്പെടുത്തി.

രാജ്യത്ത് നിക്ഷേപം വർധിപ്പിക്കാൻ ബിൽ സഹായകമാണെങ്കിലും സ്വകാര്യ നിക്ഷേപം ഇല്ലാതെ ഫെഡറൽ ഫണ്ടുകൾ മാത്രം ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കുന്നത് പരാജയമാണെന്ന് ഡാനിയേൽ സ്മിത്ത് ചൂണ്ടിക്കാട്ടി. അതേസമയം, നോർത്ത്-വെസ്റ്റ് തീരത്തെ ഹഡ്‌സൺ ബേയുമായി ബന്ധിപ്പിക്കുന്ന ഊർജ്ജ ഇടനാഴി നിർമ്മിക്കുന്നതിലൂടെ യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്ക് കനേഡിയൻ ഊർജ്ജത്തിന് പ്രവേശനം സാധ്യമാക്കണമെന്നും ഇത് രാജ്യത്തിന് വലിയ സാമ്പത്തിക ഉന്നമനം നൽകുമെന്നും സ്കോട്ട് മോ അഭിപ്രായപ്പെട്ടു.

നിലവിലുള്ള ഫെഡറൽ നിയന്ത്രണ സംവിധാനം കാനഡക്കാർക്ക് ദോഷകരമാണെന്നും അത് മാറ്റണമെന്നും പ്രീമിയർമാർ ആവർത്തിച്ചു. ഫെഡറൽ ബില്ലിലെ കാലതാമസം നിക്ഷേപത്തെ ബാധിക്കുമെന്നും, എമിഷൻ ക്യാപ്, ടാങ്കർ നിരോധനം തുടങ്ങിയ നിലവിലെ നിയമങ്ങൾ റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.