വൈറ്റ് ഹോഴ്സ് : യൂകോൺ ലിബറൽ പാർട്ടിയുടെ പുതിയ ലീഡറായി മൈക്ക് പെംബർടൺ തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക വ്യവസായിയും പാർട്ടിയിലെ ദീർഘകാല സജീവപ്രവർത്തകനുമായ പെംബർടൺ ഇതോടെ ടെറിട്ടറിയുടെ 11-ാമത് പ്രീമിയറാകും. ക്വാൻലിൻ ഡൺ ഫസ്റ്റ് നേഷൻ മുൻ മേധാവി ഡോറിസ് ബില്ലിനെ 13 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇദ്ദേഹത്തിന്‍റെ വിജയം. പുതിയ പ്രീമിയറിന്‍റെ സത്യപ്രതിജ്ഞാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എട്ടുവർഷത്തെ തങ്ങളുടെ ശക്തമായ നേതൃത്വത്തെയും ഫസ്റ്റ് നേഷൻസുമായി ചേർന്നുള്ള പ്രവർത്തനങ്ങളെയും മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമാണിതെന്ന് പാർട്ടി കൺവെൻഷനിൽ പെംബർടൺ പറഞ്ഞു. എല്ലാ കമ്മ്യൂണിറ്റികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ച, പൊതു സുരക്ഷാ പ്രതിബദ്ധത, ജീവിതച്ചെലവ് കുറയ്ക്കൽ എന്നിവയ്ക്കും പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെഡറൽ ലിബറൽ പാർട്ടിയുടെ യൂകോൺ ബ്രാഞ്ച് ചെയർമാനും ടെറിട്ടോറിയൽ പാർട്ടിയുടെ വൈസ് പ്രസിഡന്റുമായിരുന്നു പെംബർടൺ. രഞ്ജ് പിള്ള സ്ഥാനമൊഴിഞ്ഞ സീറ്റിലേക്കാണ് പെംബർടൺ എത്തുന്നത്. ഈ വർഷം ആദ്യം പിള്ള വീണ്ടും മത്സരിക്കില്ലെന്നും പിൻഗാമി തിരഞ്ഞെടുക്കപ്പെട്ടാൽ സ്ഥാനമൊഴിയുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വിജയിച്ചിരുന്നെങ്കിൽ, യൂകോണിന്‍റെ ആദ്യ തദ്ദേശീയ പ്രീമിയറാകുമായിരുന്ന ഡോറിസ് ബിൽ തോൽവിയിൽ നിരാശ പ്രകടിപ്പിച്ചു. നിലവിൽ, 19 സീറ്റുകളിൽ എട്ടെണ്ണവുമായി ലിബറൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാരാണ് യൂകോൺ ഭരിക്കുന്നത്.