വിനിപെഗ്: കാട്ടുതീ കാരണം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയതോടെ ഷെൽട്ടറുകൾ അടച്ചുപൂട്ടാനൊരുങ്ങി മാനിറ്റോബ സർക്കാർ. ഹോട്ടൽ മുറികൾ ലഭ്യമായി തുടങ്ങിയതിനാൽ വിനിപെഗിലെയും പോർട്ടേജ് ലാ പ്രെയറിയിലെയും കോൺഗ്രഗേറ്റ് ഷെൽട്ടറുകൾ അടച്ചുപൂട്ടുകയാണെന്ന് പ്രവിശ്യ പറയുന്നു. കൂടുതൽ ആളുകളെ ഇനി ഒഴിപ്പിക്കേണ്ടി വന്നാൽ ലീല സോക്കർ കോംപ്ലക്സിലെ ഷെൽട്ടർ തുറന്നിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഹോട്ടൽ മുറികളുടെ അഭാവം മൂലം തോംസണിലെ ഷെൽട്ടറിൽ ഏകദേശം 114 പേർ ഇപ്പോഴും കഴിയുന്നതായി ഗതാഗത, അടിസ്ഥാന സൗകര്യ മന്ത്രി ലിസ നെയ്‌ലർ പറഞ്ഞു. നഗരത്തിൽ താമസിക്കുന്ന ഒഴിപ്പിക്കപ്പെട്ട ആളുകൾക്ക് ഉടൻ തന്നെ വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കുമെന്നും മറ്റുള്ളവരെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മാനിറ്റോബയിലെ വിവിധ പ്രദേശങ്ങളിലുള്ള ഹോട്ടലുകളിലേക്ക് മാറ്റുമെന്നും ലിസ നെയ്‌ലർ അറിയിച്ചു. പ്രവിശ്യയിലെ കാട്ടുതീ കാരണം 22,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കേണ്ടതായി വന്നിട്ട് ഉണ്ട്.