മൺട്രിയോൾ: വേനൽക്കാലം ആരംഭിക്കുന്നതോടുകൂടി നിരവധി രോഗങ്ങളും വൈറസുകളും പകർത്തുന്ന ടിക്ക്, കൊതുകുകൾ എന്നിവയുടെ കടിയേൽക്കാതെ ശ്രദ്ധിക്കണമെന്ന് കെബെക്ക് ആരോഗ്യ, സാമൂഹിക സേവന മന്ത്രാലയം. കാലാവസ്ഥാ വ്യതിയാനം കാരണം പല പ്രദേശങ്ങളിലും ടിക്കുകളുടെയും കൊതുകുകളുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പറയുന്നു.
ലൈം രോഗം, വെസ്റ്റ് നൈൽ വൈറസ്, കാലിഫോർണിയ സെറോഗ്രൂപ്പ് വൈറസുകൾ എന്നിവ പരത്തുന്ന ടിക്കുകളിൽ നിന്നും കൊതുകുകളിൽ നിന്നും കടി കൊള്ളാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കൊതുകിനെ അകറ്റുന്നതിന് മരുന്നുകൾ ഉപയോഗിക്കാനും, ഇളം നിറമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കാനും തുടങ്ങി നിരവധി ലളിതമായ നടപടികൾ സ്വയം പരിരക്ഷയ്ക്കായി സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു.

കെബെക്കിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ടിക്ക് വഴി പകരുന്ന രോഗമാണ് ലൈം രോഗം. രാജ്യത്തെ മറ്റിടങ്ങളിലെന്നപോലെ, പ്രവിശ്യയിലും സമീപ വർഷങ്ങളിൽ കേസുകളുടെ എണ്ണം കുത്തനെ വർധിച്ചു. പനി, പേശി അല്ലെങ്കിൽ സന്ധി വേദന എന്നിവയോടൊപ്പം ശരീരത്തിൽ കാലക്രമേണ വലുതായി വരുന്ന ചുവപ്പു നിറവുമാണ് ലൈം രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ. ഇത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാം. 2024 ജനുവരി 1 മുതൽ ഒക്ടോബർ 26 വരെ കെബെക്കിൽ 681 ലൈം രോഗ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 303 എണ്ണം എസ്ട്രിയിലാണ്. 2023, 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 652, 586, 709 എന്നിങ്ങനെയായിരുന്നു കേസുകൾ. 2014-ൽ 125 കേസുകളും 2015-ൽ 160 കേസുകളും 2016-ൽ 177 കേസുകളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.