കാൻബറ : സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. ഇതോടെ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയേക്കും. പ്രായം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ കണ്ടെത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്.
ആയിരത്തിലധികം വിദ്യാർത്ഥികളെയും നൂറുകണക്കിന് മുതിർന്നവരെയും ഉൾപ്പെടുത്തി നടത്തിയ ‘ഏജ് അഷ്വറൻസ് ടെക്നോളജി ട്രയൽ’ വ്യക്തിഗത വിവരങ്ങൾ ചോർത്താതെ ഉപയോക്താവിന്റെ പ്രായം കൃത്യമായി നിർണ്ണയിക്കാൻ നിലവിലുള്ള ഉപകരണങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ചു. യുകെയിലെ എൻജിഒ ആയ ‘ഏജ് ചെക്ക് സർട്ടിഫിക്കേഷൻ സ്കീം’ (ACCS) ആണ് ഇതിന് മേൽനോട്ടം വഹിച്ചത്. ഓസ്‌ട്രേലിയയുടെ പുതിയ നിയമനിർമ്മാണത്തിന് ഈ ഫലങ്ങൾ നിർണായകമായി.

ഓസ്‌ട്രേലിയയിൽ പ്രായം ഉറപ്പാക്കുന്നതിന് വലിയ സാങ്കേതിക തടസ്സങ്ങളില്ലെന്ന് ACCS സിഇഒ ടോണി അലൻ വ്യക്തമാക്കി. ഒരു സിസ്റ്റവും പൂർണ്ണമല്ലെങ്കിലും, ഓസ്‌ട്രേലിയയിൽ പ്രായം ഉറപ്പാക്കൽ രഹസ്യമായും കാര്യക്ഷമമായും ഫലപ്രദമായും നടപ്പിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ ഉപയോഗിച്ചുള്ള പരമ്പരാഗത ഐഡി പരിശോധനകളോടെ ആരംഭിക്കുന്ന മൾട്ടിലെയർഡ് സമീപനമാണ് നിലവിൽ പരിശോധനാ മാതൃകയിലുള്ളത്.