എഡ്മിന്‍റൻ : നഗരത്തിൽ നടന്ന അന്വേഷണത്തിനിടെ 1.23 കോടി ഡോളറിന്‍റെ അനധികൃത സിഗരറ്റുകളും മറ്റു പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്ത് എഡ്മിന്‍റൻ പൊലീസും ആൽബർട്ട ഗെയിമിങ് ലിക്കർ ആൻഡ് കന്നാബിസും (എജിഎൽസി). ഇരുവരും ചേർന്ന് നടത്തിയ ആഴ്ചകൾ നീണ്ടുനിന്ന അന്വേഷണങ്ങൾക്കൊടുവിലാണ് ഇവ പിടികൂടിയതെന്ന് എജിഎൽസി പറയുന്നു.

ആദ്യ അന്വേഷണത്തിൽ എഡ്മിന്‍റനിലെ വാണിജ്യ വെയർഹൗസിലും ഗാരേജിലും നടന്ന പരിശോധനയിൽ 35 ലക്ഷം ഡോളർ മൂല്യമുള്ള 19,000 കാർട്ടൺ അനധികൃത സിഗരറ്റുകളും ചുരുട്ടുകളും 50,000 ഗ്രാം നിരോധിത ഷിഷയും പൊലീസ് പിടിച്ചെടുത്തു. രണ്ടാമത്തെ അന്വേഷണത്തിൽ അനധികൃത പുകയില വിൽക്കാൻ സ്റ്റോറേജ് ലോക്കറുകൾ, വെയർഹൗസ്, വാഹനം എന്നിവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 83 ലക്ഷം ഡോളറോളം വരുന്ന 47,000 കാർട്ടൺ സിഗരറ്റുകളും 100,000 ഗ്രാം നിരോധിത ഷിഷയും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. നിയമവിരുദ്ധമായ പുകയില അകറ്റി നിർത്തുന്നത് വഴി പ്രവിശ്യയിലെ ഓരോ കമ്മ്യൂണിറ്റികളെയും സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് എജിഎൽസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാൻഡീസ് മച്ചാഡോ പറഞ്ഞു.