എഡ്മിന്റൻ : ആൽബർട്ടയിൽ രേഖകളില്ലാത്ത കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിക്കുന്നതിൽ ആശങ്കയറിയിച്ച് കുടുംബങ്ങളും മനുഷ്യാവകാശ സംഘടനകളും. രേഖകളില്ലാത്ത കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം അനുവദിക്കാൻ നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് എഡ്മിന്റൻ പബ്ലിക് സ്കൂൾ ട്രസ്റ്റിമാർ ആൽബർട്ട സർക്കാരിനു മുൻപാകെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രി ഡെമട്രിസ് നിക്കോളൈഡ്സ് ഈ വിഷയത്തിൽ ഇതുവരെ വ്യക്തമായ ഉറപ്പുകളൊന്നും നൽകിയിട്ടില്ല. നികുതിദായകരോടുള്ള ഉത്തരവാദിത്തവും പ്രവിശ്യയിലെത്തുന്നവരോടുള്ള അനുകമ്പയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് ആൽബർട്ട ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1990-ൽ കാനഡ അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ കൺവെൻഷൻ അനുസരിച്ച്, എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാക്കണം. ഇത് ഒരു പ്രത്യേകാവകാശമല്ല, മറിച്ച് കുട്ടികളുടെ അടിസ്ഥാനപരമായ അവകാശമാണെന്ന് ഇസ്ലാമിക് ഫാമിലി ആൻഡ് സോഷ്യൽ സർവീസസ് അസോസിയേഷനിലെ സാമൂഹ്യപ്രവർത്തകയായ സാമന്ത വോക്സ് ചൂണ്ടിക്കാട്ടി. സ്കൂളിൽ നിന്ന് അകറ്റി നിർത്തുന്നത് കുട്ടികൾക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദോഷകരമാണെന്നും അവർ അഭിപ്രായപ്പെട്ടു.

കാനഡയിൽ ഒന്റാരിയോയിൽ മാത്രമാണ് രേഖകളില്ലാത്ത കുട്ടികളെയും സ്കൂളിൽ ചേർക്കാൻ നിയമമുള്ളത്. ഇത് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കലാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമപ്രകാരം വിദ്യാഭ്യാസം എല്ലാവർക്കും അവകാശമാണെന്നും അവർ ഓർമ്മിപ്പിച്ചു.