വാഷിങ്ടൺ : ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ താൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ 24 മണിക്കൂറിനകം പ്രതികരിക്കണമെന്ന് ഹമാസിനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അബ്രഹാം അക്കോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായി ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ച യുഎസിൽ എത്താനിരിക്കെ, വെടിനിർത്തൽ കരാറിനായി ഇസ്രയേലിന് മേൽ യുഎസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ, സ്ഥിരമായ വെടിനിർത്തൽ വേണമെന്ന ഹമാസിന്റെ ആവശ്യവും, ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കാതെ യുദ്ധം നിർത്തില്ലെന്ന ഇസ്രയേലിന്റെ നിലപാടും തർക്കം തുടരാൻ കാരണമാണ്.