ടെഹ്‌റാൻ : ഇസ്രയേൽ വീണ്ടും യുദ്ധത്തിന് മുതിർന്നാൽ, വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അബ്ദുൽ റഹീം മൗസാവി. അങ്ങനെയൊരു സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അമേരിക്കയ്ക്ക് പോലും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന ചടങ്ങിലായിരുന്നു പ്രസ്താവന.

രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ നിർദ്ദേശമനുസരിച്ചുള്ള പ്രത്യാക്രമണ പദ്ധതി തയ്യാറാണെന്നും, ഇസ്രയേലി അതിക്രമമുണ്ടായാൽ അത് നടപ്പാക്കുമെന്നും മൗസാവി പറഞ്ഞു. സൈന്യത്തോടൊപ്പം രാജ്യത്തെ ജനങ്ങളും ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വർഷമായി ഇസ്രയേൽ ഇറാനെതിരെ യുദ്ധം ആസൂത്രണം ചെയ്യുകയാണെന്നും, രാജ്യത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അവരുടെ പദ്ധതികൾ പരാജയപ്പെട്ടുവെന്നും മൗസാവി കൂട്ടിച്ചേർത്തു.