ടൊറൻ്റോ : പ്രവിശ്യയിൽ അഞ്ചാംപനി കേസുകൾ കുറയുന്നതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഈ ആഴ്ച പ്രവിശ്യയിൽ 12 പുതിയ അഞ്ചാംപനി കേസുകളാണ് ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്ച 33 പുതിയ കേസുകളും അതിന് മുമ്പുള്ള ആഴ്ച 96 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു.

അഞ്ചാംപനി കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും എല്ലാ ആഴ്ചയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്റാരിയോയിൽ ആകെ 2,223 മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ അഞ്ചാംപനി അണുബാധയുള്ള രണ്ടാമത്തെ പ്രവിശ്യ ആൽബർട്ടയാണ്, വ്യാഴാഴ്ച വരെ 1,179 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒന്റാരിയോയിലും ആൽബർട്ടയിലും, രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുക്കാത്ത ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ എന്നിവരാണ്.