ഇസ്ലാമാബാദ് : പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതായി റിപ്പോർട്ട്. വസീറിസ്ഥാനിൽ നടന്ന ചാവേർ ആക്രമണത്തിൽ 16 സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെ, രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 30 തീവ്രവാദികളെ കൂടി വധിച്ചതായി പാക്കിസ്ഥാൻ സൈന്യം വെള്ളിയാഴ്ച അറിയിച്ചു.

2021-ൽ കാബൂളിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അക്രമത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിച്ചതായി ഇസ്ലാമാബാദ് ആരോപിച്ചു. എന്നാൽ പാക് ആരോപണം താലിബാൻ നിഷേധിച്ചു. ഈ വർഷം തുടക്കം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാക് സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.