ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിനൊടുവിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തി. സംഘർഷം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരണം നടത്തിയിരുന്നെങ്കിലും ഇതാദ്യമായിട്ടാണ് ഖമനയി ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. ടെഹ്റാനിൽ നടന്ന മതചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കറുത്ത വസ്ത്രം ധരിച്ചെത്തിയ ഖമനയി, കൂടിനിൽക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് കാണാം. മുമ്പിലുള്ള ജനക്കൂട്ടം മുഷ്ടിചുരുട്ടി വായുവിലുയർത്തി ‘ഈ സിരകളിലൊഴുകുന്ന രക്തം, അത് ഞങ്ങളുടെ നേതാവിനുള്ളതാണ്’ എന്ന് ഉറക്കെ വിളിച്ചുപറയുന്നതിന്റേയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടെഹ്റാനിലെ ഇമാം ഖമനയി മോസ്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് ഇറാൻ മാധ്യമത്തെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ആണവായുധ നിർമാണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്. എന്നാൽ, ഇറാനും ഇസ്രയേലിൽ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇസ്രയേലിന്റെ അഞ്ച് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ച് കനത്ത ആഘാതമേൽപ്പിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.