ബ്രാംപ്ടൺ : ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം അതിവിപുലമായി ആഘോഷിച്ചു. ജൂൺ 27 മുതൽ ജൂലൈ 1 വരെ അഞ്ചു ദിവസമാണ് പ്രതിഷ്ഠദിന ഉത്സവ ആഘോഷങ്ങൾ നടന്നത്. ജൂൺ 27 വെള്ളിയാഴ്ച് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രസാദ ശുദ്ധിയും പിറ്റേന്ന് ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തഞ്ചു കലശം, ശ്രീഭൂതബലി എന്നിവയോടു കൂടി ബിംബ ശുദ്ധി ക്രിയകളും നടന്നു. വൈകിട്ട് ശ്രീഭൂതബലിയും പഞ്ചാരി മേളത്തോടു കൂടിയുള്ള ശീവേലിയും, എഴുന്നള്ളിപ്പും, ദീപാരാധനയും ഉണ്ടായിരുന്നു. അത്താഴപൂജയും ശീവേലിയുമോടെ പ്രതിഷ്ഠ ദിനത്തിലെ ചടങ്ങുകൾ പൂർത്തിയായി. തുടർന്ന് മൂന്നു ദിവസം അതി വിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങൾക്ക് തുടക്കമായി.

ജൂൺ 29 ഞായറാഴ്ച ക്ഷേത്രത്തിനു ചുറ്റും മൈതാനിയിൽ നടത്തിയ ഭഗവതിക്കായുള്ള പൊങ്കാല വേറിട്ട അനുഭവമായിരുന്നു. മിഥുന മാസത്തിലെ ഉത്രം നക്ഷത്ര ദിവസമായ ജൂലൈ 1 ചൊവ്വാഴ്ച ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശവും മറ്റു ഉപദേവതമാർക്കായി കലശങ്ങളും നടത്തി. നിത്യേന മൂന്നു നേരം ശീവേലി, നവകം പഞ്ചഗവ്യം അഭിഷേകം ചുറ്റുവിളക്ക് എന്നീ ചടങ്ങുകൾക്ക് പുറമെ ഗണപതിക്ക് സഹസ്ര അപ്പം നിവേദ്യം, അയ്യപ്പന് പുഷ്പാഭിഷേകം, ഭഗവതിയ്ക്കു പൂമൂടൽ, മൂന്ന് ദിവസങ്ങളിലായി നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് എന്നിവ കൊണ്ടുള്ള സഹസ്രദീപ വിളക്ക് എന്നിവ ചടങ്ങുകളുടെ ഭാഗമായി നടത്തി. മറ്റു പ്രവിശ്യകളിൽ നിന്നുൾപ്പെടെ കാനഡയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തരാണ് പ്രതിഷ്ഠാദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.

ഇത്തവണത്തെ ഉത്സവത്തോടനുബന്ധിച്ച് ഋഗ്‌വേദ മുറ ജപം നടന്നു. വേദത്തിലെ പതിനായിരത്തിലധികം വരുന്ന ശ്ലോകങ്ങൾ മുഴുവനും നാലു ദിവസങ്ങളിലായി നെയ്യ് തൊട്ടു ജപിച്ചു. ക്ഷേത്ര മൈതാനത്തിൽ പ്രത്യേകം തയ്യാറാക്കിയ “പൂന്താനം കലാവേദി’യിൽ മുന്നൂറിലേറെ കലാകാരൻമാർ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു. കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭജന, വാദ്യോപകരണ സംഗീതം, ഗാനമേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഉത്സവത്തോടനുബന്ധിച്ചു അരങ്ങേറിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കായി നിത്യേന അന്നദാനവും ഒരുക്കിയിരുന്നു.ആയിരകണക്കിന് ഭക്ത ജനങ്ങളാണ് ആഘോഷങ്ങളിൽ ഒത്തു ചേർന്നത്.