ദോഹ: റഷ്യയും യുക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി തുറന്നതെന്ന് റഷ്യയുടെ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷണര്‍ മരിയ എല്‍വോവ ബെലോവ അറിയിച്ചു.
യുക്രൈൻ പാര്‍ലമെന്റിലെ മനുഷ്യാവകാശ കമ്മീഷണര്‍ ദിമിത്രോ ലുബിനറ്റ്സ് ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കൈമാറ്റം ചെയ്യപ്പെടുന്ന കുട്ടികളുമായാണ് ഇരു രാഷ്ട്ര പ്രതിനിധികളും ദോഹയിലെത്തിയത്. ഭിന്നശേഷിക്കാരും യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരുമായ കുട്ടികളും കൈമാറ്റം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. നേരത്തെ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുമായി ഖത്തർ സംഘം നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവിലാണ് കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ദോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ എല്‍വോവ ബെലോവ അറിയിച്ചു.