ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലുപേർകൂടി മരിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇവരിൽ വയോധികരായ മൂന്നുപേർ നേരത്തെ ഹമാസ് പുറത്തുവിട്ട വിഡിയോയിൽ മോചനാഭ്യർഥന നടത്തിയവരാണ്.
ബന്ദികളുടെ മോചനത്തിനായി ഇസ്രയേലിൽ പ്രതിഷേധ പരിപാടികൾ തുടരുന്നതിനിടെയാണ് നാലുപേരുടെ മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, ബന്ദികളുടെ മോചനം ഉൾപ്പെടെ ഗാസയിൽ വെടിനിർത്തലിന് നീക്കങ്ങൾ പുരോഗമിക്കുകയാണെങ്കിലും പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വഴങ്ങിയിട്ടില്ല. നിലവിൽ ഗാസയിൽ ഇപ്പോഴും 80ഓളം ബന്ദികളുണ്ടെന്നാണ് കരുതുന്നത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ കാണാതായ ഇസ്രയേലി യുവാവ് മരിച്ചതായി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.