ജെറുസലേം: ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലിൽ 42,000ത്തോളം സ്ത്രീകൾ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിച്ചതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വയരക്ഷയ്ക്ക് വേണ്ടി തോക്ക് ഉപയോഗിക്കാനുള്ള അപേക്ഷ നൽകി സ്ത്രീകൾ കാത്തിരിക്കുന്നതായാണ് റിപ്പോർട്ട്.
ഇതിൽ 18,000 അപേക്ഷകൾ അധികൃതർ അംഗീകരിച്ചു. മുൻപുണ്ടായിരുന്ന യുദ്ധ സമയത്തും സ്വയരക്ഷയ്ക്കായി തോക്കു ഉപയോഗിക്കാൻ വേണ്ടിയുള്ള അനുമതിക്കായി സ്ത്രീകൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത്തവണ അതിന്റെ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. നെതന്യാഹു സർക്കാർ ആയുധ നിയമത്തിൽ ഇളവ് വരുത്തിയതോടെയാണ് തോക്കിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയത്. വെസ്റ്റ് ബാങ്കിലുള്ള സ്ത്രീകളിൽ 15000 പേരുടെ കൈവശം ഇതിനകം തന്നെ തോക്കുകളുണ്ട്. ഇതിൽ പതിനായിരം പേരും നിർബന്ധിത പരിശീലനം ലഭിച്ചവരാണെന്ന് സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.