മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായിരിക്കുകയാണ്.
വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടക്കുക. 2007 ട്വന്റി 20 ലോകകപ്പ് നേടിയ എം എസ് ധോണിയുടെ യാത്രയ്ക്ക് സമാനമായാണ് ഇത്തവണയും റോഡ്ഷോ സംഘടിപ്പിക്കുന്നത്. 2007ൽ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നൽകിയത്. ഇത്തവണ താരങ്ങൾ യാത്ര ചെയ്യുന്ന ബസിന് ചാമ്പ്യൻസ് 2024 എന്നാണ് പേര് നൽകിയിരിക്കുന്നത്.
രാവിലെ ആറരയോടെ ഡല്‍ഹി വിമാന്നത്തവളത്തിലെത്തിയ ഇന്ത്യൻ ടീം ഹോട്ടലില്‍ അല്‍പനേരം വിശ്രമിച്ചശേഷം പ്രധാനമന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രഭാതഭക്ഷണം കഴിച്ചശേഷം നേരെ വിമാനത്താവളത്തിലേക്ക് മടങ്ങിയ ഇന്ത്യൻ ടീം ചാർട്ടേർഡ് വിമാനത്തിലാണ് മുംബൈയിലെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് കീരിടം നേടിയത്. കിരീടനേട്ടത്തിനുശേഷം ബാര്‍ബഡോസിലെ ചുഴലിക്കൊടുങ്കാറ്റ് മൂലം ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായെങ്കിലും ചൊവ്വാഴ്ച ബിസിസിഐ ചാര്‍ട്ടര്‍ ചെയ്ത് അയച്ച ബോയിംഗ് വിമാനത്തില്‍ ഇന്നലെയാണ് ഇന്ത്യൻ ടീം തിരിച്ചുവന്നത്.