സ്റ്റുഗർട്ട് : ഫൈനൽ പോരാട്ടത്തിന്റെ വീറും വാശിയും നിറഞ്ഞ മത്സരത്തിൽ, തിരിച്ചുവരവുകളും വീഴ്ചകളും കണ്ട മത്സരത്തിൽ, ജർമ്മൻ പോരാളികളെ വീഴ്ത്തി യൂറോ കപ്പ് സെമിഫൈനൽ ടിക്കറ്റ് എടുത്ത് സ്പെയിൻ. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം.
മത്സരത്തിന്റെ തുടക്കം മുതൽ വിജയം മാത്രം ലക്ഷ്യം വെച്ച് ഒരു ടീമുകളും പോരാടിയെങ്കിലും ആദ്യപകുതിയിൽ ഗോൾ മാത്രം അകന്ന് നിന്നു. മത്സരത്തിൽ ആദ്യം കൂടുതൽ സമയം പന്ത് കൈവശം വച്ചത് ജർമ്മനി ആണെങ്കിലും ജർമൻ പോസ്റ്റിൽ ഭീതി സൃഷ്ടിക്കുന്ന മുന്നേറ്റങ്ങൾ നടത്താൻ സ്പെയിനിന് കഴിഞ്ഞു. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ജർമ്മൻ ഗോൾ പോസ്റ്റ് ലക്ഷ്യം വെച്ച് മുന്നേറിയ സ്പെയിനിന് അതിനുള്ള ഫലവും കിട്ടി. 51–ാം മിനിറ്റിൽ ദാനി ഒൽമോയിലൂടെ സ്പെയിൻ മുന്നിലെത്തി.
തോൽവി മുന്നിൽക്കണ്ട വർധിത വീര്യത്തോടെ ആഞ്ഞടിച്ച ജർമനി 89–ാം മിനിറ്റിൽ തിരിച്ചു വന്നു. ഫ്ലോറിയൻ വിർട്സാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. പിന്നീട് പരുക്കനടവുകളിലൂടെ കടന്നു പോയ മത്സരത്തിന്റെ അധികസമയവും സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് സ്പെയിനിന്റെ വിജയഗോൾ പിറന്നത്. 119–ാം മിനിറ്റിലായിരുന്നു വിജയ ഗോൾ. പകരക്കാരൻ മികേൽ മറീനോ നേടിയ ഹെഡർ ഗോളിലാണ് സ്പെയിൻ ആതിഥേയരുടെ യൂറോകപ്പ് പ്രതീക്ഷകൾക്ക് വിരാമമിട്ടത്.
ജർമ്മൻ കുപ്പായത്തിൽ ടോണി ക്രൂസിന്റെ അവസാന മത്സരം കൂടിയായി മാറി ഇന്നത്തെ മത്സരം. നേരത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലോടുകൂടി ക്ലബ്ബ് കരിയറും ടോണി ക്രൂസ് അവസാനിപ്പിച്ചിരുന്നു.