ഇസ്‌ലാമാബാദ്: വെറും15 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചോദ്യം ചെയ്യലിൽ പ്രതി തയ്യബ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ ആശുപത്രി ചിലവുകൾ താങ്ങാനാവാതെ വന്നതോടെയാണ് കൊലപാതകം. ഇയാൾ കുഞ്ഞിനെ ചാക്കിനുള്ളിലാക്കിയ ശേഷം ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു.
തയ്യബിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഫോറൻസിക് പരിശോധനയ്‌ക്കും പോസ്റ്റ്മാർട്ടം നടപടികൾക്കുമായി കുട്ടിയുടെ കുഴിമാടം തുറക്കാനുള്ള കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് അധികൃതർ.