കാൻസർ നിരക്കുകൾ കുത്തനെ ഉയരുന്നതായാണ് ലോകാരോഗ്യസംഘടന ഉൾപ്പെടെ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്. പലതരം കാൻസറുകളുടെയും പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഇതുസംബന്ധിച്ച ഒരു പഠനമാണ് അമേരിക്കൻ കാൻസർ സൊസൈറ്റി പുറത്തുവിട്ടിരിക്കുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഏതാണ്ട് നാൽപതിനം കാൻസറുകളേയും അനുബന്ധ മരണങ്ങളേയും പ്രതിരോധിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.
ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്തുക, ഭക്ഷണരീതി ആരോഗ്യകരമാക്കുക, വ്യായാമങ്ങളിൽ ഏർപ്പെടുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കാൻസർ സ്ഥിരീകരണ നിരക്കും മരണങ്ങളും പ്രതിരോധിക്കാനാവുമെന്നാണ് പഠനത്തിൽ പറയുന്നത്. മുപ്പതുതരം കാൻസറുകളേക്കുറിച്ചും അവയിലേക്ക് നയിക്കാവുന്ന പുകവലി, ശരീരഭാരം തുടങ്ങിയ ജീവിതരീതികൾ ഉൾപ്പെട്ട അപകടസാധ്യതാ ഘടകങ്ങളേക്കുറിച്ചുമാണ് ഗവേഷകർ പരിശോധന നടത്തിയത്.
2019-ൽ അമേരിക്കയിൽ നിന്നുള്ള ഡേറ്റയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് പുകവലിയാണെന്ന് കണ്ടെത്തിയത്. പുകവലിശീലം കാൻസർ സാധ്യത ഇരുപതുശതമാനം വർധിപ്പിക്കുകയും മരണസാധ്യത മുപ്പതു ശതമാനവും വർധിപ്പിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. മുപ്പതുവയസ്സും അതിനുമുകളിലും പ്രായമുള്ളവരിൽ ജീവിതശൈലീഘടകങ്ങൾ മൂലം കാൻസർ ബാധിച്ചവർ 7,00,000-വും മരണങ്ങൾ 2,62,000-വുമാണെന്ന് കണ്ടെത്തി.
പുകവലി, ശരീരഭാരം, മദ്യപാനം, ഭക്ഷണരീതി, വ്യായാമമില്ലായ്മ, കാൻസർ സ്ക്രീനിങ്ങുകൾ നടത്താതിരിക്കൽ, സൂര്യപ്രകാശമേൽക്കൽ, അണുബാധകൾ തുടങ്ങിയവയാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളായി ഗവേഷകർ കണ്ടെത്തിയത്. സ്ത്രീകളിലും പുരുഷന്മാരിലും കാൻസർ സാധ്യതയും മരണനിരക്കും വർധിപ്പിക്കുന്നതിൽ പുകവലിക്ക് പ്രധാന പങ്കുണ്ടെന്ന് പഠനത്തിൽ വ്യക്തമായി. അമിതവണ്ണം മൂലം കാൻസർ നിരക്കും മരണവും രേഖപ്പെടുത്തുന്നത് ഏഴുശതമാനവും മദ്യപാനം മൂലം നാലുമുതൽ അഞ്ചുശതമാനവും അനാരോഗ്യകരമായ ഭക്ഷണരീതി മൂലം നാലുശതമാനവും വ്യായാമമില്ലായ്മ മൂലം മൂന്നുശതമാനവുമാണെന്ന് ഗവേഷകർ പറയുന്നു.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലെ കുറവാണ് മിക്കവരിലും ഭക്ഷണരീതിമൂലമുള്ള കാൻസറുകളിലേക്ക് നയിച്ചത്. കാൻസർ സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തത് പ്രധാന പ്രശ്നമാണെന്നും ഇതുമൂലം രോഗംനേരത്തേ തിരിച്ചറിയപ്പെടാതെ വൈകിയവേളയിൽ തിരിച്ചറിയുന്നത് ഗുരുതരസാധ്യതയും മരണനിരക്കും കൂട്ടുകയാണെന്നും ഗവേഷകർ പറയുന്നു. പ്രത്യേകിച്ച് കോവിഡ് മഹാമാരിക്കാലത്ത് രോഗാണുവിനെ ഭയന്നും സാമ്പത്തിക പ്രതിസന്ധി മൂലവുമൊക്കെ പരിശോധനയിൽ നിന്ന് വിട്ടുനിന്നവർ നിരവധിയാണെന്നും പഠനത്തിൽ പറയുന്നു.
അമേരിക്കയിലെ സ്കിൻ മെലനോമ കേസുകളിൽ 93ശതമാനവും സൂര്യപ്രകാശം അമിതമായി ഏറ്റതുമൂലമാണെന്നും ഗവേഷകർ പറയുന്നു. കൂടാതെ എച്ച്.പി.വി. അണുബാധയും കാൻസർ സാധ്യത വർധിപ്പിച്ചുവെന്ന് ഗവേഷകർ വ്യക്തമാക്കി.