ഫ്രെഡറിക്ടൺ : പ്രവിശ്യയിലുടനീളം വില്ലൻ ചുമ (പെർട്ടുസിസ്) പടരുന്നതായി ന്യൂബ്രൺസ് വിക് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത്. പ്രവിശ്യയിലെ നിരവധി മേഖലകളിൽ പതിവിലും കൂടുതൽ വില്ലൻ ചുമ കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡോ. വൈവ്സ് ലെഗർ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അപകടസാധ്യത കുറയ്ക്കുന്നതിന് ആരോഗ്യ വിദഗ്ധർ, കമ്മ്യൂണിറ്റി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വൈവ്സ് ലെഗർ പറഞ്ഞു.
ഈ വർഷം ഇതുവരെ 141 വില്ലൻ ചുമ കേസുകൾ പ്രവിശ്യയിൽ ഉണ്ടായിട്ടുണ്ട്. ഈ കേസുകളിൽ ഭൂരിഭാഗവും ബാതർസ്റ്റ്, അക്കാഡിയൻ പെനിൻസുല മേഖലയിലാണ് കണ്ടെത്തിയത്. എന്നാൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ പകുതിയിലധികവും ഈ മേഖലയ്ക്ക് പുറത്ത് നിന്നാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. വില്ലൻചുമയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് വാക്‌സിൻ സ്വീകരിക്കണമെന്നും അവർ നിർദ്ദേശിച്ചു. മാതാപിതാക്കളും, മുത്തശ്ശിമാരോ പരിചാരകരോ പോലുള്ള കുഞ്ഞുങ്ങളുമായും കൊച്ചുകുട്ടികളുമായും അടുത്ത ബന്ധം പുലർത്തുന്നവർ പ്രത്യേകിച്ച് നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണം. മൂക്കൊലിപ്പ്, നേരിയ ചുമ, പനി ഉൾപ്പെടെ ജലദോഷം പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം സാധാരണയായി ആരംഭിക്കുന്നത്. രോഗബാധിതനായ വ്യക്തിയുടെ ചുമയിലൂടെയും തുമ്മലിലൂടെയും എളുപ്പത്തിൽ പടരുന്ന ബോർഡെറ്റെല്ല പെർട്ടുസിസ് എന്ന ബാക്ടീരിയയാണ് വില്ലൻ ചുമയ്ക്ക് കാരണം.