കാൽഗറി : “ഫ്രീഡം കോൺവോയ്” സംഘാടകരായ തമര ലിച്ചിൻ്റെയും ക്രിസ് ബാർബറിൻ്റെയും ക്രിമിനൽ വിചാരണ അവസാനഘട്ടത്തിലേക്ക്. ഇരുവരുടെയും ക്രിമിനൽ വിചാരണ 2023 സെപ്റ്റംബറിൽ ആരംഭിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ ഇത് ഒരു വർഷത്തോളം നീണ്ടുപോയി. ക്രിമിനൽ വിചാരണ ആരംഭിച്ച് ആറാം ദിവസമായ ഇന്ന് തമര ലിച്ചിൻ്റെ അഭിഭാഷകർ വാദം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിയമവിരുദ്ധമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്നുണ്ട്. അതേസമയം പ്രതിഷേധം സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമായ പ്രവർത്തനമല്ലെന്നും കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻ്റ് ഫ്രീഡംസ് പ്രകാരം പരിരക്ഷിക്കപ്പെടുന്നുവെന്നും ലിച്ചിൻ്റെയും ബാർബറിൻ്റെയും അഭിഭാഷകർ വിചാരണയിലുടനീളം വാദിച്ചു. കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരായിരുന്നു തമര ലിച്ചും ക്രിസ് ബാർബറും. കോവിഡ് പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ, വാക്സിൻ ഉത്തരവുകൾ തുടങ്ങിയവയ്ക്കെതിരെ 2022-ൽ നടന്ന ഫ്രീഡം കോൺവോയ് പ്രതിഷേധത്തിൽ മൂന്നാഴ്ചയിലേറെ രാജ്യതലസ്ഥാനത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്സിൻ എടുക്കണമെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഉത്തരവിനെതിരെയാണ് ‘ഫ്രീഡം കോൺവോയ്’ എന്ന പ്രക്ഷോഭം അരങ്ങേറിയത്. ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരാണ് അന്ന് പ്രക്ഷോഭത്തിന്റെ ഭാഗമായത്.