അയൽരാജ്യമായ ഈജിപ്‌തിലെ ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് പ്രതിനിധികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഒത്തുകൂടിയിരിക്കെ, തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ഒന്നിലധികം വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് മൂന്ന് ഡസൻ പാലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ ഖാൻ യൂനിസിലെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളുൾപ്പെടെ 11 അംഗങ്ങളും ഒപ്പം നഗരത്തിലും പരിസരത്തുമായി ആകെ 33 മൃതദേഹങ്ങൾ ലഭിച്ചതായി നാസർ ആശുപത്രി അറിയിച്ചു.
ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 40,000 പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69 പേർ മരിക്കുകയും 212 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഒക്‌ടോബർ 7-ന് ഹമാസും മറ്റ് തീവ്രവാദികളും ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ആയിരത്തി ഇരുന്നൂറോളം പേർ കൊല്ലപ്പെട്ടതോടെയാണ് ഗാസയിൽ യുദ്ധം ആരംഭിച്ചത്. കഴിഞ്ഞ വർഷം വെടിനിർത്തൽ സമയത്ത് നൂറിലധികം ബന്ദികളെ വിട്ടയച്ചിരുന്നു. എന്നാൽ ഹമാസ് ഇപ്പോഴും നൂറോളം പേരെ കൈവശം വച്ചിട്ടുണ്ടെന്നും അതിൽ മൂന്നിലൊന്ന് പേർ മരിച്ചതായി ഇസ്രയേൽ അധികൃതർ കണക്കാക്കുന്നു.