സ്വാതന്ത്രദിനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച നൂറിലധികം യുദ്ധത്തടവുകാരെ പരസ്പരം കൈമാറി ഉക്രൈനും റഷ്യയും. മോസ്കോയുടെ സമ്പൂർണ അധിനിവേശത്തിനു ശേഷമുള്ള മൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് കീവിന്റെ നടപടി. മോചിപ്പിക്കപ്പെട്ട 115 ഉക്രേനിയൻ സൈനികരിൽ പലരും റഷ്യയുടെ അധിനിവേശത്തിൻ്റെ ആദ്യ മാസങ്ങളിൽ തടവുകാരായവരാണെന്നും മാരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ വർക്കിൽ നിന്ന് റഷ്യൻ സൈന്യം പിടികൂടിയ 50 സൈനികരും അവരിൽ ഉൾപ്പെടുന്നുവെന്നും ഉക്രെയ്ൻ വെളിപ്പെടുത്തി.
എന്നിരിക്കെ രണ്ടാഴ്ച മുമ്പ് ഉക്രേനിയൻ സൈന്യം റഷ്യയിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ കുർസ്ക് മേഖലയിൽ നിന്നുമാണ് 115 റഷ്യൻ സൈനികരെ പിടികൂടിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികർ നിലവിൽ ബെലാറസിലാണെന്നും എന്നാൽ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി റഷ്യയിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വീണ്ടും എക്‌സ്‌ചേഞ്ചിൻ്റെ ഇടനിലക്കാരനായിട്ടുണ്ടെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോടിമർ സെലെൻസ്‌കി എക്‌സിൽ കുറിച്ചു. സെലെൻസ്‌കിയുടെ പോസ്റ്റിൽ അറ്റാച്ച് ചെയ്‌തിരിക്കുന്ന ഫോട്ടോകൾ, തല മൊട്ടയടിച്ചതും ഉക്രേനിയൻ പതാകയിൽ പൊതിഞ്ഞതുമായ സൈനികരെ കാണിക്കുന്നു. തങ്ങൾ ഓരോരുത്തരെയും ഓർക്കുന്നുണ്ടെന്നും എല്ലാവരേയും തിരികെ കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെന്നും സെലെൻസ്‌കി പോസ്റ്റിൽ കൂട്ടിച്ചേർത്തു.