യുഎസിലെ മുൻ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആൻ്റണി ഫൗസി വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് ചികിത്സയിൽ. വൈറസ് ബാധിതനായ അദ്ദേഹം ആശുപത്രിയിൽ സമയം ചെലവഴിച്ചിരുന്നത് ആശങ്കയുണ്ടാക്കുന്നു. അദ്ദേഹം ഇപ്പോൾ സ്വന്തം വസതിയിലാണെന്നും സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. പനിയും വിറയലും കടുത്ത ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് പത്ത് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ഒരാഴ്ച ആശുപത്രിയിൽ ചെലവഴിച്ചതായും എക്സിലെ പോസ്റ്റിലൂടെ ഫൗസി നേരത്തെ അറിയിച്ചിരുന്നു. ചീഫ് വൈറ്റ് ഹൗസ് മെഡിക്കൽ ഉപദേഷ്ടാവ് എന്ന നിലയിൽ, കോവിഡ് -19 മഹാമാരിക്കാലത്ത് യുഎസ് ഗവൺമെൻ്റിൻ്റെ പൊതു മുഖമായിരുന്നു ഫൗസി.
അതേസമയം വെസ്റ്റ് നൈൽ വൈറസ് സാധാരണയായി പടരുന്നത് രോഗബാധിതനായ കൊതുകിൻ്റെ കടിയിലൂടെയാണ്. രോഗബാധിതരായ എല്ലാവരിലും ലക്ഷണങ്ങൾ കാണില്ലെങ്കിലും സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച് അഞ്ചിൽ ഒരാൾക്ക് പനി, തലവേദന, ശരീരവേദന, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടാക്കാമെന്ന് പറയുന്നു. രോഗബാധിതരായ നൂറ്റമ്പതിൽ ഒരാൾക്ക് അസുഖം ഗുരുതരാവസ്ഥയിലേക്ക് കടന്നേക്കാം.