ഫ്രാങ്ക്ഫർട്ട് : പടിഞ്ഞാറൻ ജർമ്മൻ നഗരമായ സോളിംഗനിൽ നടന്ന കത്തി ആക്രമണത്തിൽ രണ്ടാമതൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് അറിയിച്ചു. സോളിംഗനിലെ അഭയാർഥികൾക്കുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വ്യക്തിയെക്കുറിച്ചോ സംഭവവുമായുള്ള ബന്ധത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.
അന്വേഷണത്തിൽ കത്തി ആക്രമണവുമായി ബന്ധമുള്ള ഒരു കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 വയസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാൾക്ക് അക്രമിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിൻ്റെ പ്രീമിയർ ഹെൻഡ്രിക് വുസ്റ്റ് പറഞ്ഞു. ഇന്നലെ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്ത കത്തി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പടിഞ്ഞാറൻ ജർമ്മൻ നഗരത്തിലെ ഫ്രോൺഹോഫ് എന്ന മാർക്കറ്റ് സ്ക്വയറിലാണ് ആക്രമണം നടന്നത്.