ഫ്രാങ്ക്ഫർട്ട്: പടിഞ്ഞാറൻ ജർമനിയിലെ സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തുകയും 8 പേരെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉത്തരവാദിത്തം ഏറ്റെടുത്തു. കൊലയാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്ന സാഹചര്യത്തിലാണ് ഇസ്‍ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തത്. കൂടാതെ ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്നു മുൻകൂട്ടി അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന 15 വയസ്സുകാരനുൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങൻ നഗരത്തിന്റെ 650–ാം വാർഷികാഘോഷത്തിനിടയിലാണ് അക്രമി ആൾക്കൂട്ടത്തിലേക്ക് കടന്ന്
ആളുകളെ കുത്തിവീഴ്ത്തിയത്. പരുക്കേറ്റ 8 പേരിൽ 5 പേരുടെ നില ഗുരുതരമാണ്. മിക്കവരുടെയും കഴുത്തിലാണ് കുത്തേറ്റതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ജനങ്ങൾ ഭയന്ന് ഓടി തിക്കിലും തിരക്കിലും പെടാതിരിക്കാൻ അക്രമം നടക്കുന്നതു കണ്ടിട്ടും പരിപാടി തുടരാൻ അധികൃതർ നിർദേശിച്ചതായി ബാൻഡ് അംഗം ടോപിക് വെളിപ്പെടുത്തി.