ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മറ്റിയില്‍ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാനൊന്നും ഫെഫ്ക പ്രതികരിച്ചു. ഫെഫ്കയിലെ 21 യൂണിയനുകള്‍ക്ക് ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ കത്ത് അയച്ചു.പതിനഞ്ചംഗ പവര്‍ഗ്രൂപ്പിനെ കുറിച്ചറിയില്ല, വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണ് സിനിമ സംഘടനകളെന്നും ഈ സംഘടനകളെ ആകെ നിയന്ത്രിക്കുന്ന പവര്‍ഗ്രൂപ്പ് സാധ്യമല്ലെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മലയാള സിനിമ ലോകം അടക്കിവാഴാന്‍ പവര്‍ ഗ്രൂപ്പുകളുണ്ടെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോട്ട്. ലൈംഗിക ചൂഷണം മുതല്‍ സിനിമാ വിലക്കുകള്‍ വരെ തീരുമാനിക്കുന്ന ഈ മാഫിയ സംഘമെന്നും മൊഴിയുണ്ട്. നടന്‍മാരും സംവിധായകരും നിര്‍മാതാക്കളും തുടങ്ങി തീയറ്റര്‍ ഉടമകളടക്കം പതിനഞ്ച് പേരടങ്ങിയതാണ് പവര്‍ഗ്രൂപ്പ്.
സിനിമാലോകത്തെ മാഫിയ സംഘമെന്നാണ് ഈ ഗ്രൂപ്പിനെ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. സിനിമാലോകമെന്നാല്‍ പുരുഷന് മാത്രം അധികാരമുള്ള സ്ഥലമാണെന്നാണ് ഈ സംഘത്തിന്റെ വിചാരം. ഒരു നടി തനിക്കുണ്ടായ ദുരനുഭവം പുറത്തുപറയുകയോ എതിര്‍ക്കുകയോ ചെയ്താല്‍ ഈ ഗ്രൂപ്പ് ആ നടിക്കെതിരെ രംഗത്ത് വരും. സൈബര്‍ ആക്രമണം മുതല്‍ സിനിമയില്‍ നിന്നുള്ള വിലക്കിന് വരെ ഇവര്‍ നേതൃത്വം കൊടുക്കുമെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.