സർക്കാർ ഇരകളോടൊപ്പമാണ്; വേട്ടക്കാർക്കൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വെക്കണമെന്ന് എൽഡിഎഫിനുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു.
ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്നും മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. “എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ”- എന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രഞ്ജിത്തിനെ സംരക്ഷിച്ചാണ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ല. നടപടി എടുക്കാന്‍ രേഖാമൂലം പരാതി വേണമെന്നും നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.