ടൊറന്റോ: നഗരത്തിൽ ടിടിസി സ്ട്രീറ്റ്കാറിൽ നിന്ന് യാത്രക്കാരനെ വലിച്ചിറക്കി ആക്രമിച്ച കേസിൽ പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുന്നു. ഓഗസ്റ്റ് 7 ന് രാത്രി 8:20 ന് ക്വീൻ സ്ട്രീറ്റ് ഈസ്റ്റിലാണ് സംഭവം.
ഇരയായയാളും പ്രതിയും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടതായി ടൊറന്റോ പൊലീസ് പറയുന്നു. തർക്കം എന്തിനെക്കുറിച്ചാണെന്നും കാരണവും വ്യക്തമല്ല .സ്ട്രീറ്റ്കാർ ജോൺസ് അവന്യൂവിലേക്ക് അടുക്കുമ്പോഴാണ് യാത്രക്കാരനെ പ്രതി വലിച്ചിറക്കിയതെന്നും ആക്രമണത്തിന് ശേഷം അയാൾ ഓടി രക്ഷപെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ഗുരുതര പരുക്കുകളോടെ യാത്രക്കാരനെ ടൊറൻ്റോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ഫോട്ടോ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.
അഞ്ച് അടി ഉയരമുള്ളയാളാണ് പ്രതിയെന്നും സംഭവസമയത്ത് കറുത്ത ടീ ഷർട്ട്, കറുത്ത ഷോർട്ട്സ്, കറുപ്പും സ്വർണ്ണവും കലർന്ന ടൊറൻ്റോ റാപ്‌റ്റേഴ്‌സ് തൊപ്പി, ചുവന്ന ഹസ്‌കി ടൂൾ ബാഗ് എന്നിവ ധരിച്ചിരുന്നതായും പോലീസ് പറയുന്നു . കറുപ്പും വെള്ളയും നിറമുള്ള നായക്കൊപ്പമാണ് ഇയാൾ യാത്ര ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.