കീവ് : കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് മേഖലയിലെ ക്രമറ്റോർസ്ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു. ഒരാളെ കാണാതായി. കെട്ടിടത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. യുക്രെയ്ൻ, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മാധ്യമപ്രവർത്തകർ.
അതേസമയം യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തിൽ റഷ്യൻ അതിർത്തിയിലെ ബെൽഗൊറോദ് മേഖലയിൽ 5 പേർ കൊല്ലപ്പെട്ടു.
യുക്രെയ്ൻ യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോയ ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്സ് അറിയിച്ചു. സംഘത്തിലെ 3 പേർ സുരക്ഷിതരാണ്. ഹോട്ടലിനു സമീപമുണ്ടായിരുന്ന ഒരു ബഹുനിലക്കെട്ടിടവും ആക്രമണത്തിൽ തകർന്നു.