ഓട്ടവ : മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു മാസം നീണ്ടു നിന്ന് അന്വേഷണത്തിൽ രാജ്യതലസ്ഥാനത്തെ ബ്രോക്ക്‌വിൽ മേഖലയിൽ നിന്നും അഞ്ച് ലക്ഷത്തിലധികം ഡോളർ മൂല്യമുള്ള മയക്കുമരുന്ന് പിടികൂടി. കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ജൂലൈയിൽ, ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിൻ്റെ (OPP) നേതൃത്വത്തിലുള്ള പ്രൊവിൻഷ്യൽ ഗൺസ് ആൻഡ് ഗാങ്‌സ് എൻഫോഴ്‌സ്‌മെൻ്റ് ടീമും (PGNG) ബ്രോക്ക്‌വിൽ പൊലീസ് സർവീസും അന്വേഷണം ആരംഭിച്ചു. തുടർന്ന് സെപ്റ്റംബർ 5-ന് ബ്രോക്ക്‌വില്ലിൽ നടന്ന റെയ്‌ഡിലാണ് പ്രതികളെ പിടികൂടിയത്.
രണ്ട് കിലോഗ്രാം കൊക്കെയ്ൻ, രണ്ട് കിലോഗ്രാം മെത്താംഫെറ്റാമൈൻ, 900 ഗ്രാം സൈലോസിബിൻ, 160 ഗ്രാം ഫെൻ്റനൈൽ, 19,000 ഡോളർ, സ്പ്രിങ് ലോഡഡ് കത്തി തുടങ്ങിയവ പിടികൂടിയതായി പൊലീസ് പറയുന്നു. മയക്കുമരുന്നിന് 570,000 ഡോളറിലധികം മൂല്യമുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. ബ്രോക്ക്‌വിൽ സ്വദേശികളായ മൈക്കൽ ഡിബിൾ (42), ജോർജ്ജ് പാപജോർജിയോ (45) എന്നിവരാണ് അറസ്റ്റിലായത്.