പലിശ നിരക്ക് കുറച്ച അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ഒന്നുകിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതാകാം പലിശ നിരക്ക് കുറച്ചതിന് പിന്നിൽ, അതല്ലെങ്കിൽ ഫെഡ് രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ട്രംപ് പ്രതികരിച്ചത്. ന്യൂയോർക്കിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കയിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൾ പരിഹരിച്ച് വൈറ്റ് ഹൗസിലേക്ക് കമല ഹാരിസിനെ എത്തിക്കാനുള്ള ശ്രമമാണ് ഫെഡ് നടത്തുന്നത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
അതേസമയം പലിശ നിരക്ക് കുറച്ച നടപടി സ്വാഗതാർഹമാണെന്നാണ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ് പറഞ്ഞു. പലിശ നിരക്ക് കുറച്ച് ഫെഡ് നടപടി സ്വാഗതാർഹമാണ്. വിലക്കയറ്റം നിയന്ത്രിക്കുകയാണ് മുന്നോട്ടുള്ള ലക്ഷ്യം, എന്നായിരുന്നു കമല ഹാരിസിന്റെ പ്രതികരണം. 100 ദശലക്ഷത്തിലധികം തൊഴിലാളികൾക്കും ഇടത്തരം അമേരിക്കക്കാർക്കുമുള്ള നികുതി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ, താങ്ങാവുന്ന വിലയിലുള്ള പാർപ്പിടങ്ങൾ, ഭക്ഷണത്തിൻ്റെയും പലചരക്ക് സാധനങ്ങളുടെയും കോർപ്പറേറ്റ് വിലക്കയറ്റത്തിന് ഫെഡറൽ നിരോധനം തുടങ്ങിയവയാണ് കമല ഹാരിസിന്റെ സാമ്പത്തിക പ്രമേയത്തിലുള്ളത്. ട്രംപ് മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്നും നേർവിപരീതമായത് എന്നായിരുന്നു കമല തന്റെ പ്രമേയത്തെ വിശേഷിപ്പിച്ചത്.
നാല് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചത്. 2020 മാർച്ചിലാണ് ഇതിന് മുൻപ് ഫെഡ് പലിശ നിരക്കുകൾ വെട്ടിക്കുറച്ചത്. ഇതോടെ വായ്പാ ചെലവുകൾ കുറയ്ക്കുന്നതിനും നീക്കം വഴിയൊരുക്കിയേക്കും. ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് ഫെഡ് ചെയർമാൻ ജെറോം പവൽ പ്രഖ്യാപിച്ചത്.