മൺട്രിയോൾ : നഗരത്തിലെ ഇസ്ലാമിക് കൾച്ചറൽ സെൻ്ററിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനക്കിടെ കത്തിയുമായെത്തിയ ആളെ പ്രതിരോധിക്കുന്നതിനിടെ മൂന്ന് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ മൺട്രിയോൾ ഓഫ് ഐലൻഡ് പ്രാന്തപ്രദേശമായ ചാറ്റ്യൂഗ്വേയിലെ ഇസ്ലാമിക് കൾച്ചറൽ സെൻ്ററിലാണ് സംഭവം. സെൻ്റ് ജീൻ ബാപ്റ്റിസ്റ്റ് ബൊളിവാർഡിലെ കെട്ടിടത്തിലേക്ക് ഒരാൾ കത്തിയുമായി പ്രവേശിച്ചതായും തുടർന്ന് അകത്തുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടായതായും ചാറ്റ്യൂഗ്വേ പൊലീസ് പറയുന്നു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് വക്താവ് നാദിയ ഗ്രോണ്ടിൻ പറഞ്ഞു. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.
20 വയസ്സ് തോന്നിക്കുന്ന പ്രതി, കെട്ടിടത്തിനുള്ളിൽ കയറി ആളുകളെ ആക്രമിക്കാൻ ശ്രമിച്ചതായി കൾച്ചറൽ സെൻ്റർ അഡ്മിനിസ്ട്രേറ്റർ റാച്ചിദ് അമാനെ പറയുന്നു. ആയുധധാരിയെ പ്രതിരോധിക്കുന്നതിനിടെ മൂന്ന് പേരുടെ കൈകൾക്ക് പരിക്കേൽക്കുകയും അവരിൽ ഒരാളുടെ ദേഹത്ത് മുറിവേൽക്കുകയും ചെയ്തതായി റാച്ചിദ് അറിയിച്ചു. ഈ സമയം കൾച്ചറൽ സെൻ്ററിൽ നൂറിലധികം പുരുഷന്മാരും സ്ത്രീകളും യുവാക്കളുമുണ്ടായിരുന്നു. ആക്രമണത്തിന് മുമ്പ് പ്രത്യേക ഭീഷണിയൊന്നും ലഭിച്ചിരുന്നില്ലെന്നും പ്രതി ഒറ്റയ്‌ക്കായിരുന്നുവെന്നും അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.