ആംസ്റ്റർഡാം: 2025 ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് നേടി ഗാസ ഫോട്ടോഗ്രാഫർ സമർ അബു എലൗഫ്. ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇരു കൈകളും നഷ്ടപ്പെട്ട ഒമ്പത് വയസ്സുള്ള പലസ്തീൻ ബാലന്റെ ചിത്രത്തിനാണ് ന്യൂയോർക്ക് ടൈംസ് ഫോട്ടോഗ്രാഫറായ സമർ അബുവിന് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷം സ്ഫോടനത്തിൽ ഒരു കൈ മുറിഞ്ഞുപോകുകയും മറ്റേ കൈ വികൃതമാവുകയും ചെയ്തതിനെ തുടർന്ന് ദോഹയിലേക്ക് പലായനം ചെയ്ത മഹ്മൂദ് അജ്ജൂർ എന്ന ബാലനാണ് ചിത്രത്തിൽ.

തനിക്കിനി കൈകൾ ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ മഹ്മൂദ് തന്റെ അമ്മയോട് പറഞ്ഞത് ‘എനിക്ക് നിന്നെ എങ്ങനെ കെട്ടിപ്പിടിക്കാൻ കഴിയും’ എന്നതായിരുന്നു എന്ന് എലൂഫ് പറഞ്ഞു. കാലത്തോട് ഉറച്ച ശബ്‌ദത്തിൽ ഉച്ചത്തിൽ സംവദിക്കുന്ന ഒരു നിശബ്ദ ഫോട്ടോയാണിതെന്ന് വേൾഡ് പ്രസ് ഫോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ജൗമാന എൽ സെയ്ൻ ഖൗറി പറഞ്ഞു. ഒരു ആൺകുട്ടിയുടെ കഥ പറയുന്നതോടൊപ്പം തന്നെ കാലാകാലം ലോകത്തെയാകമാനം വേട്ടയാടുന്ന യുദ്ധത്തിന്റെയും ചരിത്രമാണ് ഈ ചിത്രം പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.