ഓട്ടവ: ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതിൽ സ്വന്തം പാർട്ടിയിൽ നിന്ന് വിമർശനം നേരിട്ട് പ്രധാനമന്ത്രി മാർക്ക് കാർണി. ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ വലിയൊരു സിഖ് കമ്മ്യൂണിറ്റി റൈഡിങിനെ പ്രതിനിധീകരിക്കുന്ന ലിബറൽ എംപി സുഖ് ധാലിവാൾ, മാർക്ക് കാർണിയുടെ തീരുമാനത്തോട് വിയോജിക്കുന്നതായി അറിയിച്ചു.
ആർക്ക് വേണമെങ്കിലും കാനഡക്കാരെ കൊല്ലാമെന്നുള്ള തെറ്റായ സന്ദേശമാണ് ഫെഡറൽ സർക്കാർ നൽകുന്നതെന്ന് സുഖ് ധാലിവാൾ പറയുന്നു. സിഖുകാർ മാത്രമല്ല, മറ്റു പലരും ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചതായി സുഖ് ധാലിവാൾ പറഞ്ഞു. മാർക്ക് കാർണിയോട് അവരുടെ ആശങ്കകൾ ഉന്നയിക്കാൻ പദ്ധതിയിടുന്നതായി ധാലിവാൾ വ്യക്തമാക്കി.

2023-ൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. നേതാവ് ഹർദീപ് സിങ് നിജ്ജാർ 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിജ്ജാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്.