വാഷിങ്ടൺ: വിളകൾ നശിപ്പിക്കുന്ന മാരകമായ ഫംഗസുകൾ കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകർ അമേരിക്കയിൽ അറസ്റ്റിലായതിനു പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ദർ. കോവിഡിനെക്കാൾ ഗുരുതര രോഗങ്ങൾ ചൈന പരത്തുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടത്.
ഫംഗസ് കടത്തിയ ഗവേഷകരുടെ നടപടി യുഎസിനോട് യുദ്ധം ചെയ്യുന്നതിന് സമാനമാണെന്ന് അമേരിക്കയിലെ ചൈനീസ് വിദഗ്ദൻ ഗോർഡൻ ചാങ് പറഞ്ഞു. അമേരിക്ക ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ കൊറോണയെക്കാൾ ഗുരുതര അവസ്ഥ ഉണ്ടാകുമെന്നാണ് ചാങ് പറയുന്നത്.

മിഷിഗൺ സർവകലാശാലയിൽ ചൈനീസ് ഫണ്ടിംങോടു കൂടി ഗവേഷണം നടത്തുന്നതിനിടെ യുങ്കിംഗ് ജിയാൻ(33), സുൻയോങ് ലിയു എന്നിവർ അമേരിക്കയിലേക്ക് കാർഷിക വിളകളെ നശിപ്പിക്കുന്ന അപകടകാരികളായ ഫംഗസുകൾ കടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കൻ കാർഷിക മേഖലയിലേക്കും ദേശീയ സുസ്ഥിരതയിലേക്കും കടന്നു കയറാനുള്ള ചൈനീസ് ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഇതെന്ന് ചാങ് പറയുന്നു. ഇതവസാനിപ്പിക്കാനുള്ള ഏക മാർഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്യുസേറിയം ഗ്രമിനെറം എന്ന ഫംഗസാണ് ദമ്പതികൾ അമേരിക്കയിലേക്ക് കടത്തിയത്. ചോളം, ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യ വിളകളെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ് രോഗത്തിന് കാരണമായ ഈ ഫംഗസ് കോടികണക്കിന് ഡോളർ നാശ നഷ്ടമാണ് ആഗോള തലത്തിൽ പ്രതിവർഷം ഉണ്ടാക്കുന്നത്. വിളകളിൽ മാത്രമൊതുങ്ങുന്നതല്ല ഈ ഫംഗസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. ഫംഗസ് ഉൽപ്പാദിപ്പിക്കുന്ന ടോക്സിനുകൾ കരളിനെയും പ്രത്യുൽപ്പാദനത്തെയും ബാധിക്കും.