മിനസോട : അമേരിക്കയിൽ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. മിനസോടയിലെ ജനപ്രതിനിധിയും മുൻ സ്പീക്കറുമായ മെലീസ ഹോർട്മാനും (55) ഭർത്താവ് മാർക്ക് ഹോർട്മാനുമാണ് കൊല്ലപ്പെട്ടത്. അതേസമയം, മിനസോട സെനറ്ററായ ജോൺ ഹോഫ്മാനും (60) ഭാര്യയ്ക്കും വെടിയേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളാണ്. പൊലീസ് വേഷം ധരിച്ച് എത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

ജോൺ ഹോഫ്മാനും ഭാര്യയ്‌ക്കും അവരുടെ ഭവനത്തിൽ വച്ചാണ് വെടിയേറ്റത്. പിന്നാലെ അക്രമി മെലീസ ഹോർട്മാന്റെ ഭവനത്തിലെത്തി ആക്രമണം നടത്തിയെന്നും വിവരമറിഞ്ഞെത്തിയ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അക്രമിക്കായുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. 2019 മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ മിനസോട സംസ്ഥാനത്തെ ജനപ്രതിനിധി സഭയിലെ സ്പീക്കറായിരുന്നു മെലീസ ഹോർട്മാൻ.

ദാരുണമായ സംഭവത്തെ കുറിച്ച് അറിഞ്ഞെന്നും ജനപ്രതിനിധികളെ ലക്ഷ്യമിട്ട് ബോധപൂർവം നടത്തിയ ആക്രമണമാണെന്നാണ് സൂചനയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് മിനസോട ഗവർണർ ടിം വാൽസ് വ്യക്തമാക്കി.