ടെഹ്‌റാന്‍ : ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ പരമ്പരാഗത ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറാൻ. അതേസമയം, ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളതായി സ്ഥിരീകരിച്ച് ഇലോണ്‍ മസ്ക് അറിയിച്ചു. രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ലഭ്യമാക്കിയ മസ്കിന്‍റെ തീരുമാനം ഇറാനിൽ രാഷ്ട്രീയ വിവാദത്തിനു കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്‍റര്‍നെറ്റ് സംവിധാനം അടഞ്ഞ ഇറാന്‍ ജനതയ്ക്ക് ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലഭ്യമാണെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിക്കുകയായിരുന്നു. ‘ദി ബീംസ് ആര്‍ ഓണ്‍’- എന്ന് എക്‌സില്‍ ഒരു ട്വീറ്റിന് മറുപടിയായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് കമ്പനിയുടെ സിഇഒയായ മസ്ക് കുറിച്ചു.

ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഇറാന്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചത്. രാജ്യം സാധാരണ നിലയിലാവുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും ഇറാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം കൂട്ടിച്ചേർത്തു.