ന്യൂ ജേഴ്‌സി : ലോക കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ആമസോൺ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്. ഫോബ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസനാണ് ജെഫ് ബെസോസിനെ പിന്നിലാക്കി രണ്ടാമതെത്തിയത്. ഇതോടെ ബെസോസിന് നഷ്ടമായത് എട്ട് വർഷത്തെ തുടർച്ചയായ ലോക കോടീശ്വരന്മാരിൽ രണ്ടാമൻ എന്ന സ്ഥാനമാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്.

ജൂൺ 12ന് എലിസണിന്റെ ആസ്തിയിൽ 26 ബില്യൺ കൂടി ചേർക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 243 ബില്യണായി ഉയർന്നു. ജെഫ് ബെസോസിന്റെ മൊത്തം ആസ്തിയായ 227 മില്യൺ തകർത്താണ് ഈ നേട്ടം കൈവരിച്ചത്. ഇതാണ് ജെഫ് ബെസോസിനെയും മെറ്റ സിഇഒ മാർക്ക് സുക്കർബർഗിനേയും മറികടക്കാൻ എലിസണെ സഹായിച്ചത്. ഫോബ്‌സ് പുറത്തുവിട്ട പട്ടികയിൽ ഒന്നാമതുള്ള മസ്കിന്റെ ആസ്തി 407.3 മില്യൺ ഡോളറാണ്.
മെറ്റാ സിഇഒ മാർക്ക് സുക്കർബർഗാണ് പട്ടികയിൽ മൂന്നാമൻ. ഏറ്റവും പുതിയ കണക്കനുസരിച്ച് 239 ബില്യൺ ആണ് സുക്കർബർഗിന്റെ സമ്പാദ്യം. ഈ ആഴ്ച്ചയുടെ തുടക്കത്തിൽ ഒറാക്കളിന്റെ ഓഹരികളിലെ വർധനവാണ് എലിസനെ രണ്ടാമതെത്തിച്ചത്. മേയ് മാസത്തിൽ പ്രതീക്ഷിച്ചതിനെക്കാളും മികച്ച പ്രകടനം നടത്തിയതോടെ ഒറാക്കളിന്റെ ഓഹരികൾ 200 ബില്യൺ കടന്നിരുന്നു.

2017ലാണ് ജെഫ് ബെസാേസ് ആദ്യമായി സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥനാത്തെത്തിയത്. പിന്നീട് തുടർച്ചയായ എട്ട് വർഷത്തോളം ഈ സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. ആമസോണിന്റെ ഓഹരികളിലെ വർധനവിനെത്തുടർന്ന് ബെസോസിന്റെ സ്വകാര്യ സമ്പത്ത് 75.6 മില്യൺ ഡോളറായി ഉയർന്നിരുന്നു. ഇത് സാമ്പത്തിക-നിക്ഷേപ രംഗത്തെ പ്രമുഖനായ വാറൻ ബഫറ്റിനെ മറികടക്കാൻ സഹായിച്ചു.