ഓട്ടവ : ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം, ആൽബർട്ടയിൽ ഇന്ന് ആരംഭിക്കുന്ന ജി 7 ഉച്ചകോടിയുടെ കേന്ദ്രബിന്ദു ആയിരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ ഏകോപിപ്പിക്കാൻ ലോക നേതാക്കൾക്ക് ഉച്ചകോടി അവസരമൊരുക്കുന്നുവെന്നും സ്റ്റാർമർ വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി പാർലമെന്റ് ഹില്ലിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്കായി ഇരു നേതാക്കളും കനനാസ്‌കിസിലേക്ക് തിരിക്കും.

അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേലും ഇറാനും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുകയാണ്. കൂടുതൽ മോശമായ സ്ഥിതിയാണ് വരാനിരിക്കുന്നതെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ഉടൻ ഒരു കരാറിൽ എത്തേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു.